ഓട്ടുവിളക്ക്



എന്റെ വിളക്കിലെ ,
അവസാനത്തെ തിരി 
നാളമിതാ ആളിക്കത്തുന്നു ....


എരിഞ്ഞടങ്ങുവാനിനി
നിമിഷങ്ങള്‍ മാത്രം....


എന്നെ ഇരുളിന് സമ്മാനിച്ച്‌ ,
നീ പോകുമ്പോള്‍....
എടുത്തു കൊള്‍കയീ ഓട്ടുവിളക്ക് ....


എന്റെ കണ്ണുനീര്‍
ഉരുക്കിയൊഴിച്ചു
എത്രയോ വട്ടം
കെടാതെ സൂക്ഷിച്ചതാണ് 
ഞാനിതെന്നറിയുന്നുവോ ....നീ ?                                                                                                                                                                                   

ഹൃദയ മഴ







സ്വപ്നത്തിലേക്ക്
ചിറകുകള്‍ വിതറി
കുത്തികുറിച്ചൊരെന്‍
പുസ്തകത്തിന്‍ 
ചുളിഞ്ഞൊരു താളിലായ്‌

സ്നേഹത്തിനു
പ്രണയം എന്നര്‍ത്ഥമുണ്ടെന്ന്
അദ്യാക്ഷരം കുറിച്ചവള്‍

നിറമുള്ള ആദ്യാനുരാഗത്തിന്‍റെ
വര്‍ണമയില്‍പ്പീലികള്‍ക്കിടയില്‍

കൊച്ചു കളികൂട്ടുകാരി
ചേര്‍ന്ന്നിന്നപ്പോഴാണ്‌
ഹൃദയവും കവിഞ്ഞ്
മഴ നിറഞ്ഞു പെയ്തത്

തരു ശിഖങ്ങളിലെ 
നവദളങ്ങളില്‍
മുകഴ്ന്നുതിര്‍ന്നകണങ്ങള്‍

നിനക്കിപ്പഴും
മഞ്ഞിലും പുഴയിലും
പൗര്‍ണമി രാവിലും
സ്വപ്‌നങ്ങള്‍ നെയ്യുന്ന വസന്തമാണവള്‍

ചില്ലകളായ്‌പടര്‍ത്തിയും
പൂക്കളായ് വിടര്‍ത്തിയും
തിമര്‍ത്തും പാടിയും പരിണയിച്ചും
മഴയൊഴിഞ്ഞിടറി വീഴുന്ന പ്രണയമായ് ...


നിറമുള്ള ആ മഞ്ഞുപൂവ്‌
ഓര്‍മയായിട്ട്
കാലമേറെയായെങ്കിലും!

നക്ഷത്രങ്ങളുടെ
സ്വകാര്യതയിലെവിടെയോ
നിന്നവള്‍ നിന്‍റെ
ഹൃദയ സ്പന്ദനം
കേട്ടിട്ടുണ്ടാകണം!

പുലരിയിലും
സന്ധ്യയുടെ ഓരങ്ങളിലും
എന്നീ..തിമര്‍ത്തു പെയ്ത
മഴധൂളികളെല്ലാം അവളുടെ കണ്ണുനീരാണ്

വിണ്ടു കീറിയ
മണ്ണിന്‍റെ ഊശരതയിലേക്ക്
മഴ മേഘങ്ങളായി അവള്‍
ഇടറി വീഴുകയാണ്......




കളി ചിപ്പികള്‍






അനന്ത ആകാശനീല
വിരിമാറില്‍


നിന്‍ കൊച്ചു കൊച്ചു
ഓര്‍മ്മകള്‍
വിന്യസിക്കാന്‍ പ്രയാസം


അന്ന്
കലാലയത്തില്‍
ചോക്കിനാല്‍ കുറിച്ചിട്ട
ചുവരക്ഷരങ്ങളില്‍


ഒരിക്കലുംനിലക്കാത്ത
ദാഹമായ്‌ അവള്‍
നിന്‍ മുഖം വരച്ചു


കാത്തിരിപ്പിന്‍റെ
വേനലൊടുങ്ങില്ലന്നു
സ്വപ്നത്തില്‍
ഒരിടത്ത്നീ മൊഴിഞ്ഞു


തണുത്തു
നിശബ്ദത വിരിച്ച
ആ ക്യാമ്പസ് വരാന്തയില്‍


ഒരു കുളിര്‍കാറ്റു പോല്‍


മറന്നിട്ടും മറക്കപെടാതെ
കിടപ്പുണ്ട്
നിറഞ്ഞ നിന്‍  കിനാവിന്‍റെ
കളിചിപ്പികള്‍

ചിത്രശലഭം



സ്മൃതികളിലന്നും
പൂക്കളിടാന്‍ 
ഒരു പൂവെറുത്തു തന്നില്ല ശലഭം

ഒരു വര്‍ണ പ്രപഞ്ചം തീര്‍ത്ത്
പൂന്തേന്‍ നുകര്‍ന്ന്‌
എങ്ങോ പറന്നേ പോയ്....

ഇനിയീ വഴി കുളിര്‍ നീരുതൂവും
തളിര്‍ കാറ്റ്‌ വീശില്ല
ചിന്നം പിന്നം പ്രണയഗീതം പൊഴിക്കും
മഴ ഇടറി വീഴില്ല

മരണത്തിലും കൂടെ ഉണ്ടാവുമെന്ന്
പൂവിനോട് ശലഭം മെല്ലെയാണ് മന്ത്രിച്ചത്

പൂവിനു മാത്രം അറിയാവുന്ന
നോവായത് കൊണ്ട്
അശ്രുകണങ്ങളെല്ലാം മഴ ദൂളിപോലെ
ഇതളുകളിലൊളിപ്പിച്ചു

മഴയെക്കാള്‍
സുന്ദരിയാണാ പൂവ്‌
അലസമായിവീശിയ തെന്നലിനു
നനവുള്ള ആ ഗദ്ഗദം  തിരിച്ചറിഞ്ഞില്ല

കൊഴിഞ്ഞ പൂവ്‌
അതിന്‍റെ ചില്ലയിലേക്ക്

തിരിച്ചു  പോകുന്നത്
ഒരിക്കല്‍ നീ... സ്വപ്നം കണ്ടു

ഹാ...  നിന്‍റെ ചിത്രശലഭം!






നഷ്ട ബാല്യം

അന്ന്
അനവരതം
മഴ ധൂളി വീണത്
ഹൃദയത്തിലേക്കായിരുന്നു

കനവിലെ
കളി വഞ്ചി ഇപ്പഴും
തോരാത്ത മഴയില്‍
വഴിയറിയാതെ വിതുമ്പി നില്‍ക്കുന്നു

മഴകുടഞ്ഞൊരുചില്ലയില്‍ നിന്ന്
ഓരോ മഴധൂളിയും
ഇടര്‍ന്നു വീണ്‌
നിഷ്കളങ്കമായി
പെയ്തൊഴിയുന്നത്

നനുനനുത്ത തെന്നലിനു
നനഞ്ഞ മണ്ണിന്റെ
സുഗന്ധമാസ്വധിക്കാനാണ്

ഹൃദയം
കവിഞ്ഞൊരുസ്മൃതിമഴയില്‍
സ്നേഹം നിറഞ്ഞൊഴുകുന്നത്
നിര്‍ന്നിമേഷനായി നോക്കി നിന്ന
ബാല്യകാലമുണ്ട്

മഴ തോരാതെ
പെയ്തിറങ്ങുമ്പോഴും
നനഞു കുതിര്‍ന്നൊരു
കളി വഞ്ചി തിരിഞൊഴുകി പോകുന്നത്‌
സ്വപ്നങ്ങളെല്ലാം പറിച്ചെടുത്ത നിന്‍
ബാല്യകാല ത്തിലൂടെയാണ്